Sunday, September 12, 2010

വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ

 എന്റെ ആദ്യ വിദ്യാലയം. ഒരു നാടന്‍ സ്കൂള്‍ ആയിരുന്നു അന്നത്. ഇന്നും മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. ഇപ്പോള്‍ സ്കൂളിന്റെ സ്ഥല വിസ്ത്രിതി കുറെ കൂടി  കുറഞ്ഞിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അന്‍പത്തി അന്ചിലാന്നു ഞാന്‍ ഈ വിദ്യാലയത്തില്‍ എത്തുന്നത്‌. ചന്തുകുട്ടി  മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍ . മനജേരും ഒന്നാം ക്ലാസ്സിലെ അധ്യാപകനും അദ്ദേഹം തന്നെ. പിണറായി പോസ്റ്റ്‌ മാസ്റെരായിരുന്നതും അദ്ദേഹം തന്നെ ആയിരുന്നു. ആ പ്രദേശത്തെ ഒരു പ്രധാനി.  ഏഴു മാസം  പ്രായം കൂട്ടിയാണ്  ഈ സ്കൂളില്‍ എന്നെ  ചേര്‍ത്തത്. അച്ഛന്റെ ബനദ്ധുവായ ഗോവിന്ദന്‍ മാസ്റ്ററുടെ വെണ്ടുട്ടായി സ്കൂളില്‍ ചെര്‍തെക്കുമോ എന്ന ഭയം കൊണ്ട് ഒരു ദിവസം ചന്തുകുട്ടി മാസ്റ്റര്‍ പിടിച്ചു കൊണ്ട് വന്നു ചേര്‍ത്തതാണ്.  സ്നേഹം കൊണ്ടുള്ള ഒരുതരം അധികാരം ഉപയോഗിച്ച്! 

സ്കൂള്‍ അതി വിശാലമായ ഒരു പറമ്പിന്റെ  നടുവില്‍ . നിറയെ കുട്ടികള്‍ .കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ആവശ്യത്തിലേറെ സ്ഥലം ഉണ്ടായിരുന്നു. ചില ക്ലാസ്സില്‍ രണ്ടു ഡിവിഷന്‍. അധ്യപകെരെല്ലാം നാട്ടില്‍ അറിയപ്പെടുന്നവര്‍ .
ഒന്നാം ക്ലാസ്സ്‌ വെറും നിലത്താണ്. കുട്ടികള്‍ ഒരു പലകയില്‍ ചമ്രം പടിഞ്ഞ്‌ ഇരിക്കും. ചന്തുകുട്ടി മാസ്ടരുടെ വലിയ ശബ്ദം നാടാകെ കേള്‍ക്കും. സ്ലൈടും പെന്‍സിലും ഒന്നും ഇല്ല. നിലത്തു പൂഴി വിരിച്ചിട്ടുണ്ട് . വിരല്‍ കൊണ്ട് പൂഴിയില്‍ അക്ഷരമാലകള്‍ വിരിയിക്കണം. പഠിപ്പിച്ചത് തെറ്റിച്ചാല്‍ ഒരുനുള്ളു പൂഴി തുടയില്‍ ഇട്ടു ഒരു തിരുമ്മല്‍ . ഒരു പരാതിയും ഇതിനെതിരെ ഒരു കുട്ടിയോ രക്ഷിതാവോ പറഞ്ഞതായി അറിയില്ല.

ഞാന്‍ ഓലയില്‍ നാരായം കൊണ്ട് എഴുതി പഠിച്ചത് ഇവിടെ വെച്ചാണ്. അതും ചന്തുകുട്ടി മാസ്റ്ററുടെ വിദ്യ. എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രമേ ഈ വിദ്യ പഠിച്ചുള്ളൂ. ഇതിനു എഴുത്തോല  എന്ന ഒരു തരം ഓല വീട്ടില്‍ നിന്നും കൊണ്ട് വരണം. അതില്‍ നാരായം കൊണ്ട് ഹരിശ്രീ ഗണപതയേ നമ: എന്ന് തുടങ്ങി എഴുതി  പഠിക്കണം. എന്ത് കൊണ്ടോ വേറെ ആരും ഓല കൊണ്ട് വന്നില്ല. ആരെയും  നിര്‍ബന്ധിച്ചതുമില്ല. അങ്ങിനെ ഈ പരിപാടി  ഞാന്‍ ഒറ്റയ്ക്ക് നിര്‍വഹിച്ചു പോന്നു. നിലത്തെഴുത്ത്  എല്ലാവരും ഒരുമിച്ചും. ഒരു സ്കൂള്‍ അധ്യാപകന്‍ എന്ന നിലക്ക് മാതൃക ആയിരുന്നു ചന്തു കുട്ടി മാസ്റ്റര്‍.നാട്ടില്‍ ഏതു കാര്യത്തിലും മുന്‍പില്‍  ഉണ്ടാകും.( എന്റെ മൂത്ത  സഹോദരി  ജാനകിയെച്ചിയുടെ കല്യാണം നടത്തിയതിനു പിന്നില്‍ അദ്ദേഹം സജീവമായിരുന്നത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. എല്ലാ വീടുമായും ഇതുപോലൊരു ബന്ധം അദ്ദേഹം വെച്ചിരുന്നു . അത്ബുധമായി  കണ്ട ഒരു കാര്യം ഇപ്പോഴത്തെ ഹെട്മാസ്റെര്‍ എല്ലാ ദിവസവും കുട്ടികളെ സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചു സ്കൂളില്‍ കൊണ്ട് വരുന്നു എന്നതാണ്. അതും ഒരു ജനകീയ ബന്ധം തന്നെ. നല്ല ഒരു മനുഷ്യന്‍ ഇപ്പോഴും അവിടെ തുടരുന്നത് സ്കൂളിന്റെ ഭാഗ്യമാവാം). 

സ്കൂളില്‍ വാര്‍ഷിക പരിശോധനക്കായി ഇന്‍സ്പെക്ടര്‍ വരും.അപ്പോള്‍ ചന്തുകുട്ടി മാസ്റ്റര്‍ നാട്ടിലെ  ബീഡി കമ്പനികളിലെല്ലാം  പോയി കുറെ കുട്ടികളെ കൊണ്ട് വരും.സ്കൂള്‍ ആകെ മോടി പിടിപ്പിച്ചിരിക്കും.വലിയ ഒരു കസേല കൊണ്ടുവന്നു പ്രത്യേകമായി വെക്കും. ഒരു ഉത്സവം പോലെ.! പട്ടയിട്ട ശിപായി യുടെ കൂടെ ഇന്‍സ്പെക്ടറുടെ വരവ് ഇപ്പോഴും അതേപോലെ ഓര്‍മയുണ്ട്. ഗോവിന്ദന്‍ നായര്‍ എന്ന്  പേരുള്ള  ഇന്‍സ്പെക്ടറുടെ ഗമ യോടെയുള്ള വരവ് ! എല്ലാ ക്ലാസ്സിലും വന്നു പലതും ചോദിക്കും. എല്ലാവരും പേടിച്ചു നില്‍ക്കും. ഉച്ചയാവുമ്പോള്‍ സ്കൂളിന്റെ അടുത്ത വീട്ടിലെ  താലെടതതി തലയില്‍ വലിയ കുട്ടയിലാക്കി ഭക്ഷണം കൊണ്ടുവരും.ഹെഡ്മാസ്റ്ററുടെ വീട്ടില്‍ നിന്നും ചുമട് ആയി വരുന്നതാണ്.  അതിന്റെ ഒരു  കൊതിപ്പിക്കുന്ന മണം സ്കൂളാകെ  പരക്കും . ഉച്ചയോടെ പിന്നെ സ്കൂളിനു അവധി ആണ് . കുട്ടികള്‍ എല്ലാവരും പോകും. ഇന്‍സ്പെക്ടര്‍ ഗമയോടെ ഇരുന്നു ഭക്ഷണം കഴിക്കും. ചുവന്ന പട്ടയിട്ട ശിപായി മാറി നിന്ന് അതെ സമയം തന്നെ കഴിക്കും. ബാക്കി മാസ്റെര്മാരെല്ലാം പരികര്‍മികളായി നോക്കി നില്‍ക്കും.പരിശോധനയുടെ ഫലമൊന്നും അറയില്ല. ഒരു അത്ഭുതത്തോടെ ഞങ്ങേളെല്ലാം ഈ മഹാസംഭവം കാണുമായിരുന്നു. ഒരുപക്ഷെ അന്നു നാട്ടിലെ ഏറ്റവും വലിയ ഒരു സംഭവമായിരുന്നു സ്കൂള്‍ പരിശോധന. എല്ലാ കുട്ടികളും നല്ല കുപ്പായം ഇട്ടു കുളിച്ചു വരുന്ന ഒരു ദിവസം!

രണ്ടാം ക്ലാസ്സില്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ആയിരുന്നു.അദ്ദേഹത്തിന്റെ മകന്‍ ദിവാകരന്‍ എന്റെ കൂടെ ഇതേ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് വൈദ്യുതി വകുപ്പില്‍ ടെപുടി ചീഫ് എഞ്ചിനീയര്‍ ആയി റിട്ടയര്‍ ചെയ്തു ഇപ്പോള്‍ ഗള്‍ഫ്ല്‍ ആന്നുള്ളത്. ഞങ്ങള്‍  സ്ലൈട്ടും പെന്‍സിലും ഉപയോഗിച്ച്  തുടങ്ങിയത് രണ്ടാം ക്ലാസ്സിലാണ് .

മൂനാം ക്ലാസ്സില്‍ അച്യുതന്‍ മാസ്റ്റര്‍ ആയിരുന്നു.മുടി മുഴുവന്‍ വെളുത്തു വെള്ള മാത്രം ധരിച്ചു വന്നിരുന്ന അദ്ദേഹം ഒരു കര്‍ശനസ്വഭാവക്കാരന്‍ ആയിരുന്നു. ഈ കൊല്ലമാണ്‌ എന്റെ അനുജന്‍ ഗോവിന്ദന്‍ കുട്ടി  ഇതേ  സ്കൂളില്‍ ചേരുന്നത്. മൂന്നാം  ക്ലാസ്സില്‍ എത്തിയപ്പോള്‍  നോട്ട് ബുക്കും കടലാസ്സു പെന്‍സിലും ഉപയോഗിച്ച് തുടങ്ങി.

നാലാം ക്ലാസ്സില്‍ വി . രാമുണ്ണി മാസ്റ്റര്‍. സൌമ്യന്‍. നാട്ടിലെ ഏക വായനശാലയുടെ നടത്തിപ്പുകാരന്‍ അദ്ദേഹമായിരുന്നു . വായിക്കും,വായിപ്പിക്കും. ബിമല്‍ മിത്ര യുടെ വിലക്ക് വാങ്ങാം എന്ന നോവല്‍ ജനയുഗം വാരികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹമാന്നു വായിക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാ ദിവസവും കുട്ടികളെ കൊണ്ട് ഡയറി എഴുതിപ്പിക്കും.

അഞ്ചാം ക്ലാസ്സില്‍ കണ്ണന്‍ മാസ്റ്റര്‍. ശാന്തന്‍ , കുലീനന്‍, പണ്ഡിതന്‍ എല്ലാം എല്ലാം. ഹെട്മാസ്റെരുടെ  മൂത്ത സഹോദരന്‍. എന്നാലും ഹെട്മാസ്റെര്‍ വരുമ്പോള്‍ എഴുനേറ്റു നില്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഓരോ പദവിയെയും അന്ഗീകരിക്കാന്‍ പഠിപ്പിച്ച ദീര്‍ഘദര്‍ശി . ഈ ക്ലാസ്സില്‍ ആണ് ആദ്യമായി ഇംഗ്ലീഷ് അക്ഷരമാല എഴുതാന്‍ തുടങ്ങിയത്. അഞ്ചില്‍ മറ്റൊരു ക്ലാസ് ഉണ്ടായിരുന്നു. അത് ബാലന്‍ മാസ്റ്റര്‍ . കണ്ടാല്‍ സുന്ദരന്‍ ,  എരുവട്ടി അധികാരിയുടെ മകന്‍ .

ഇതെല്ലാം മാസ്ടെര്‍ മാരുടെ കാര്യം.
എന്റെ സഹപാഠികള്‍.  പെണ്‍കുട്ടികളെ ആരെയും ഇപ്പോള്‍ ഓര്മിക്കുന്നില്ല; എന്റെ ബന്ധുക്കളായിരുന്ന ചിലരെ ഒഴിച്ച്.ബാക്കി  പലരും പല പണിക്കും നേരത്തെ പോയി. ചിലര്‍  കല്യാണം കഴിച്ചു.  അന്നു പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എന്തോ വിലക്ക് ഉണ്ടായിരുന്നതായി ഇപ്പോള്‍ ഓര്‍ക്കുന്നു. ആരും പരസ്പരം സംസാരിച്ചതായി ഓര്‍ക്കുന്നേയില്ല.

ആന്ങ്കുട്ടികളില്‍ പലരെയും കാണാറുണ്ട്.  രാമുണ്ണി, മുകുന്ദന്‍, ശ്രീധരന്‍, ബാലൂട്ടി എന്ന ബാലകൃഷ്ണന്‍ , ദിവാകരന്‍  അങ്ങിനെ പലരെയും. ഓരോരുത്തരും ഓരോ തുരുത്തില്‍! ഓരോ തരത്തില്‍ !! എല്ലാവരും ഇപ്പോള്‍ കാണുമ്പൊള്‍ വളരെ സ്നേഹം കാണിക്കുന്നു. 

ഈ സ്കൂളിന്റെ ഓര്‍മകളില്‍ ഏറ്റവും ഒര്മിക്കപെടുന്നത് ഓരോ കൊല്ലത്തെയും നവരാത്രി ആഘോഷമാന്നു. മഹാനവമിയുടെ തലേ ദിവസം തന്നെ പൂജക്കായി  പുസ്തകം ഏല്പിക്കും. പിന്നെ വിജയദശമി വരെ പഠിക്കാന്‍ പാടില്ല എന്നൊരു വിശ്വാസം ഉണ്ട്.അത്  സന്തോഷത്തിനു വക തരുന്നതാണ് .  രണ്ടു ദിവസത്തെ ആരും വഴക്ക് പറയാത്ത  കളിക്കാലം! പൂജ ചെയ്തിരുന്നത് ചന്തുകുട്ടി മാസ്റ്റര്‍ തന്നെ ആയിരുന്നു. അലങ്കരിച്ച പൂജ മണ്ഡപം.പലതരം പൂജ ദ്രവ്യങ്ങള്‍. . ചന്ദന തിരിയും മെഴുകു തിരിയും എരിയുന്ന മണം. ഒരുതരം ഉത്സവം. വിജയദശമി ദിവസം പൂജക്ക്‌ വെച്ച പുസ്തകം തിരിചെല്‍പ്പിക്കും.  അപ്പോള്‍ ഗുരു ദക്ഷിണ കൊടുക്കുന്ന ഒരു പതിവുണ്ട്. ഓരോരുത്തരും വീട്ടില്‍ നിന്ന് ഏല്പിക്കുന്ന ദക്ഷിണ നല്‍കി ഗ്രന്ഥം വാങ്ങും. എന്നാല്‍ ചില വിദ്വാന്മാര്‍ വീട്ടില്‍ നിന്ന് കൊടുത്തത് പാതി എടുത്തു ബാക്കി മാത്രം സ്കൂളില്‍ കൊടുക്കും. ഇത് പിന്നീട് പിടിക്കപെടുകയും ചെയ്യും. കാരണം സംശയം തോന്നുന്ന കേസ്കള്‍ ചന്തുകുട്ടി മാസ്റ്റര്‍ വീട്ടില്‍ തന്നെ പോയി അന്വേഷിക്കും. എന്നാലും ഇതില്‍ പറ്റിക്കുന്നത് ഒരു രസമായി കണ്ട രാജു വിനെ പോലുള്ളവര്‍ ഓരോ നവരാത്രി കാലത്തും എന്റെ ഓര്‍മയില്‍ തെളിയുന്ന ചിത്രങ്ങള്‍ !

ഇപ്പോള്‍ നവരാത്രി ദിവസം പല യോഗങ്ങളിലും ക്ഷണിക്കപെടുംപോഴും വിദ്യാരംഭം നടത്തുമ്പോഴും ഞാന്‍ എന്നെ ആദ്യാക്ഷരം പഠിപ്പിച്ച  കിഴക്കുംഭാഗം സ്കൂള്‍ മനസ്സില്‍ ഓര്‍ക്കാതെ തുടങ്ങാറില്ല. അതെ ചന്തുകുട്ടി മാസ്റ്റര്‍ എന്റെ കൈ പിടിച്ചു ഓലയില്‍ എഴുതിപ്പിച്ചതും  എന്റെ മൂര്‍ധാവില്‍ കൈ വെച്ചുകൊണ്ട് ഉച്ചത്തില്‍ ചൊല്ലിതന്നതും! -  "വിദ്യാരംഭം കരിഷ്യാമി  സിദ്ധിര്‍  ഭവതുമേ സദാ " - എന്റെ കൈയില്‍, എന്റെ ഓലയില്‍, എന്റെ മനസ്സില്‍ എന്റെ പന്ചെന്ത്രിയങ്ങളില്‍ ആദ്യാക്ഷരം കുറിച്ച ഗുരുവിനെയും ഈ സരസ്വതീ ക്ഷേത്രത്തെയും !! 

"വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ "!!!..................

3 comments:

Creative Commons License
Apoornam Ee Yaatra by Vijayarajan PC is licensed under a Creative Commons Attribution-NonCommercial-ShareAlike 3.0 Unported License.
Permissions beyond the scope of this license may be available at http://vijayarajpc.blogspot.com/.